ചില അസ്വാഭാവികതകൾ ആണ് നമ്മുടെ ജീവിതത്തെ പലപ്പോഴും നിർണയിക്കാറുള്ളത്
അതിൽ ഏറ്റവും നിർണായകവും ഒരുവേള ഭീകരവുമാണ്കൊ റോണ എന്ന മഹാമാരി നമുക്ക് സമ്മാനിച്ച അനുഭവങ്ങളും പുതിയ ജീവിതശൈലികളും.
കൊറോണയുടെ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോ പുതിയ ചിന്തകൾക്കും
ജീവിതശൈലികൾക്കും അതുവഴി വെച്ചിട്ടുണ്ട് എന്ന കാര്യം അവിതർക്കിതമാണ്.
എന്നാൽ മനുഷ്യൻ മണ്ണിലേക്ക് മടങ്ങുകയും പൂർവ്വകാല നന്മകളെ ആസ്വദിച്ചു തുടങ്ങുകയും ചെയ്യാൻ കൊറോണ കാരണമായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്
പഴയകാല ഗ്രാമീണ ജീവിതരീതികൾ അനുസ്മരിപ്പിക്കുന്നതാണ് കൊറോണ കാലം.
ജീവിതത്തിൽ ആദ്യമായി കൃഷിവിദ്യ അഭ്യസിക്കാമെന്ന് വെച്ചു..വയ്യാവേലയാണെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നെങ്കിലും കൃഷി വിദഗ്ധനായ പിത്രവ്യൻ കൂടെയുള്ളത് തെല്ലൊരാശ്വാസം. ആദ്യപടിക്ക് പയർ വർഗങ്ങങ്ങൾ കൊണ്ട് പരീക്ഷണം ആവാം എന്നായി മൂപ്പർ. പയർ മുളച്ചുണ്ടാകുന്ന ചെടിയിലെ ഔഷധ ഗുണത്തെ പറ്റിയും നിലവിൽ ഏറെ സ്വീകാര്യമായ മൈക്രോ ഗ്രൈൻസ് കൃഷിരീതിയെ പറ്റിയും പുള്ളി വാചാലനായി.കിട്ടിയ ടിപ്സും പെറുക്കിയെടുത്തു വീട്ടിൽ പോയി ഉമ്മാനോട് ഗീർവാണം മുഴക്കി എന്നത് ഒഴിച്ചാൽ ഒന്ന് തിരിഞ്ഞു നോക്കിയതുമില്ല.കർതൃത്വം പെങ്ങൾ ഏറ്റെടുത്തത് കൊണ്ട് ഭാഗ്യവശാൽ കാര്യം ഭംഗിയായി നടന്നു; രണ്ടാം ദിനം മുള വന്നു തുടങ്ങി!കറിയിലക്ക് വളമിറക്കിയത് ഏറെ കൗതുകമുണർത്തിയിരുന്നു. ചകിരിച്ചോറും പിണ്ണാക്കും ചാണകപ്പൊടിയും ചേർത്ത് ചളി പുരട്ടി ഒരു പാത്രത്തിൽ ഒതുക്കി.അല്പം വെള്ളം നനച്ചു ചെടിയും പിടിപ്പിച്ചു പാത്രത്തിന് കൃഷിസ്ഥലത്തിൽ ഇടം നൽകി.പലയിടത്തും അവശ്യസാധനങ്ങൾക് ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ ഇവിടെ എല്ലാം അല്ലാഹുന്റെ അനുഗ്രഹം കൊണ്ട് വീട്ടുവളപ്പിൽ നിന്ന് തന്നെ കൊയ്തെടുത്തു. ഒരു ദിനം മുരിങ്ങയില ആണെങ്കിൽ അടുത്തത് മുരിങ്ങകോമ്പ്.. കോവയ്ക്കയും പപ്പായയും തീൻമേശയിലെ സ്ഥിരം അതിഥികളായി.
വൈകിട്ടെന്താ പരിപാടി? അടുക്കളയിലെ അങ്കക്കളം തന്നെ.സവാള മുറിക്കുമ്പോൾ നയനാർദ്രമാകും. ഞാനും പെങ്ങളും മുഖത്തോട് മുഖം നോക്കി ചിരിക്കലായി. മുട്ടയുടെ മഞ്ഞ ചേർത്ത് മയോണിസ് ഉണ്ടാക്കി ഛർദിച്ചത് കൊറോണ കഴിഞ്ഞാലും ഓർക്കാനുള്ള വകയുണ്ട്.സ്വന്തം വക റെസിപ്പി എന്നും പറഞ്ഞു ഉരുളക്കിഴങ്ങിന്റെ വിഭവമുണ്ടാക്കിയപ്പോൾ വീട്ടുകാർ അംഗീകാര പത്രം നൽകി: ദയവു ചെയ്ത് ഇനി ഒന്നും ഉണ്ടാക്കരുത്! പകച്ചു പണ്ടാറടങ്ങി ഞാൻ.കൊറോണ കാലം എങ്ങനെ നിർമാണാത്മകമായി വിനിയോഗിക്കാം എന്നതിനെപ്രതി കൂലങ്കഷമായ ആലോചനകളും നടന്നു. ഏറെ ചിന്താമനനങ്ങൾക്കൊടുവിൽ സമയം കൃത്യപ്പെടുത്തി ടൈം ടേബിൾ ഉണ്ടാക്കി സ്റ്റിക്കികൾ ആയി അലമാരയിൽ പതിപ്പിച്ചു . എനിക്ക് മാത്രം ബാധകമായതിനാൽ സൗകര്യാനുസരണം ഷെഡ്യൂൾ ക്രമീകരിച്ചു കൊണ്ടിരുന്നു. ഒറക്കം ഒന്നിനും തടസ്സമാവരുതല്ലോ!മഗ്രിബ് ശേഷം വീട്ടുകാരുമൊത്തുള്ള മൗലിദ് പാരായണവും ഹദ്ദാദും ആത്മീയമായ ഉത്തേജനമാണ്; മഹാമാരികളെ ചെറുക്കാനുള്ള പൂർവസൂരികളുടെ മാതൃക.കൂട്ടമായുള്ള നിസ്കാരവും പ്രാർത്ഥനയുമാണ് മനസ്സിന് കുളിർമ്മയേക്കുന്നത്.വെള്ളിയാഴ്ച കുളിച്ചൊരുങ്ങി അത്തർ പൂശി ഒന്നിച്ചിരുന്നു കഹ്ഫ് പാരായണം ചെയ്യും.
ഏറെക്കുറെ സമയത്തെ പഠനാർഹമാക്കാൻ ശ്രമിക്കാറുണ്ടങ്കിലും പലകുറി വിഫലമാകാറാണുള്ളത്. എന്നിരുന്നാലും പുസ്തകത്തിൽ നിന്ന് നേടാനാവാത്ത നാടൻ അറിവനുഭവങ്ങളുടെ ഉത്സാവമാണ് കൊറോണ കാലം എന്ന് ആത്മ നിർവൃതി കൊള്ളാം.